മുറ്റത്തെ ഉന്തുവണ്ടിയും ഇസ്തിരി പെട്ടിക്കടിയിൽ ഞെളിപിരി കൊണ്ട് നടു നിവർത്തുന്ന വസ്ത്രങ്ങളും ആ ചെറിയ വീടും ഇന്നില്ല. പകരം വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുമ്പോൾ താമസിക്കാനുള്ള ഒരു അയ്യായിരം സ്ക്വയർ ഫീറ്റ് മണിമാളിക അവിടെ ഉയർന്നു.
എന്നും നിങ്ങൾക്ക് തിരക്കായിരുന്നു. എങ്ങോ ഓടി എത്താൻ വെമ്പുന്ന ആളുകൾ സ്വന്തം കുട്ടികളെ വളർത്തുന്നത് മുതൽ ഔട്ട് സോഴ്സ് ചെയ്യുന്ന ഈ യുഗത്തിൽ എന്റെ സൗന്ദര്യവൽക്കരണം നിങ്ങളെ ഏല്പിച്ചു. തിരക്കുകളുടെ അലസതയുടെ, അഹങ്കാരത്തിന്റെ കഥ പറയുന്ന പാന്റും ഷർട്ടും, സാരിയും ചുരിദാറും എല്ലാം നിന്റെ വിയർപ്പിന്റെ ചൂടിൽ നിവർന്നു മടങ്ങി. ഏല്പ്പിക്കുന്ന വസ്ത്രങ്ങൾ തിരികെ നല്കുമ്പോൾ ഒരിക്കൽ പോലും മാറി പോവുകയോ കുറഞ്ഞു പോവുകയോ ചെയ്യാതെ, ഉടയവനെയും ഉടയാടെയേയും നിങ്ങൾ കൂട്ടിമുട്ടിച്ചു.
ഞാനും ഭർത്താവും മാറി മാറി വസ്ത്രങ്ങൾ ഇസ്തിരി ഇടാൻ കൊണ്ടുവരുന്നുണ്ടായിരുന്നെങ്കിലും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരിക്കലും അവിടെ വന്നിട്ടില്ല. എങ്കിലും കൊണ്ടുവന്നിരുന്ന വസ്ത്രങ്ങളിലൂടെ ഞങ്ങളെ ബന്ധിപ്പിച്ചു.
നിങ്ങൾ അവിടെ ഇല്ലാത്ത സമയത്തും സംസാരം പുഞ്ചിരിയോടെ ഇറങ്ങി വന്നു സംസാരം തുടങ്ങും, നാട്ടിൽ പഠിക്കുന്ന മക്കളെപറ്റിയും അവിടെ പണിയുന്ന വീടിനെപറ്റിയും ഒക്കെ. അടുത്തെത്താറായ മഴക്കാലത്തെ പറ്റി പറയുമ്പോൾ മുഖത്ത് കാറ് കയറും. മുറ്റത്തും വീട്ടിലും വെള്ളം കയറുന്നത് കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്ക് പോകണം. ആ സമയം വരുമാനമില്ലാതെയാകും.
ഇസ്തിരി ഇട്ട് കിട്ടുക എന്നതിനപ്പുറം അതിന് പുറകിൽ ഉള്ള ആൾക്ക് പ്രസക്തി ഇല്ല. ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ.എങ്കിലും ഞാൻ കാറ് ഒതുക്കുമ്പോഴേക്കും ഇസ്തിരിയിട്ട വസ്ത്രങ്ങളടങ്ങിയ ബാഗുമായി കാറിനടുത്തേക്ക് ഓടി എത്തുന്നത് ഞാൻ മറക്കില്ല.
ഇന്ന് നിങ്ങൾ എവിടെയാണെന്ന് എനിക്കറിയില്ല. എവിടെയാണെങ്കിലും മക്കളെ നല്ല നിലയിലെത്തിക്കുവാനും വീട് പൂർത്തിയാക്കാനും നിങ്ങൾക്ക് സാധിച്ചു എന്ന് എന്റെ ഉള്ളു പറയുന്നു.